Monday, July 14, 2014

ബാല്യകാലസഖി



ബാല്യകാല സഖി , നമ്മുടെ അനുരാഗത്തിന്റെ ദിനങ്ങൾ
എത്രയെത്ര പ്രേമലേഖനങ്ങളിൽ മായതെ ഓർമ്മകൾക്ക്
വായിക്കാൻ കിടപ്പുണ്ടു് . ഒരിക്കൽ നമ്മളെ വേർതിരിക്കുന്ന
മതിലുകൾക്കിരുപുറം ഭൂമിയുടെ അവകാശികളെ പോലെ
രാപ്പകൽ നമ്മൾ സംസാരിച്ചതല്ലേ.നമ്മുടെ ശബ്ദങ്ങൾ
പ്രണയത്തിന്റെ സ്വനഗ്രാഹിയിൽ ഇന്നും കേൾക്കാമായിരി
ക്കും. എന്തെല്ലാം നീ പറഞ്ഞു. പത്തുമ്മയുടെ ആട് ഷർട്ട്
കടിച്ചതും, കുഞ്ഞു പാത്തുമ്മ ന്റുപ്പുപ്പാക്കൊരാനോണ്ടർന്നു
എന്നു വീമ്പു പറഞ്ഞതും കുളക്കടവിൽ പാത്തുമ്മയുടെ
മുട്ടിനു ഏറെ മുകളിൽ കുളയട്ട കടിച്ചു തൂങ്ങിയതും , ഭർഗ്ഗവി
നിലയത്തിൽ ചിലപ്പോൾ നീലവെളിച്ചം മിന്നുന്നതും അങ്ങ
നെ എന്തെല്ലാം. എളളിൻ പൂ പോലെ വിശ്വവിഖ്യതമായ
നിന്റെ മൂക്കിൻ തുമ്പത്തു ശുണ്ഠി പടരുന്നതു കാണാൻ
കൊതിയാകുന്നു . ഒരു മാന്ത്രിക പൂച്ചയെ പോലെ പതുങ്ങി
പതുങ്ങി നമുക്കു ഭൂത കാലത്തേക്കു ചെല്ലാം.

                               നേരും നുണയും കൂടിക്കലരുന്ന ഭൂമിയിൽ
ഒരിക്കൽ വീണ്ടും നമുക്കു ജനിക്കേണം എന്താ നീ ചിരിക്കുന്നേ? .
എന്താ എനിക്കു നൊസ്സാണെന്നോ? അല്ലേ അല്ല. നമ്മൾ
ഇപ്പോഴും ഭൂമിയിലാണു് പൊന്നേ.

Saturday, March 15, 2014

എഴുത്തുകാരന്റെ പ്രതിബദ്ധത



എഴുത്തുകാരൻ സാമൂഹ്യജീവിയാണു് അതിനാൽ സമൂഹത്തിന്റെ
മൂല്യച്യുതികൾ എഴുത്തുകാരനെയും ബാധിക്കും എന്ന വാദം പണ്ടു
കാലം മുതലെ ഉയർന്നു കേൾക്കാറുള്ള അവാസ്തവ പ്രസ്താവ
മാണു് . എത്രയോ ആളുകൾ പണ്ടു് വേടന്റെ കൂരമ്പേറ്റു പിടഞ്ഞു
വീണ ഇണക്കിളിയെ കണ്ടിരിക്കാം . എന്നാൽ മാ!നിഷാദാ എന്നു
ആദ്യ കവിതാ ശകലത്തിലൂടെ ഒരു സാമൂഹ്യ തിന്മയെ വിലക്കാൻ
വല്തീകി എന്ന ആദ്യ കവിക്കേ കഴിഞ്ഞുള്ളു.മറ്റുള്ളവരെ പോലെ
അതൊരു വെറും കാഴ്ചയായി കണ്ടു പോകാൻ വാല്മീകിയിലെ
സർഗ്ഗചേതനക്കു കഴിഞ്ഞില്ല .ഈ സർഗ്ഗ വൈഭവം പേറുന്ന ഒരു
എഴുത്തുകാരനും സാമൂഹ്യ തിന്മയ്ക്കെതിരെയും , അടിച്ചമർത്തലു
കൾക്കെതിരെയും തൂലികയെടുത്തു പ്രതികരിക്കാതിരിക്കാനാവില്ല .

മൈക്കിൾ ഡെ നോസ്റ്റർഡാം പതിനഞ്ചാം നൂറ്റാണ്ടിലെ മതയാഥാ
സ്ഥിതികത്വം എഴുത്തുകാരനെ കൂച്ചുവിലങ്ങിട്ടപ്പോൾ അതിനു വശം
വദനാകാതെ തന്റെ കൃതി ആശയം പെട്ടെന്നു് ഗ്രഹിക്കാൻ സാധി
ക്കാത്ത വിധത്തിൽ പ്രത്യേക രചന രീതിയിലൂടെ, തന്റെ ചിന്തകളും,
ഭാവനകളും പുസ്തകമാക്കി പ്രസിദ്ധീകരിച്ചതു് എഴുത്തുകാരന്റെ
പ്രതിബദ്ധതയുടെ അതിസാഹസികമായ തെളിവാണു് . ഡാർക്ക്
ഏജിൽ യൂറോപ്പു് സംസ്ക്കാരരാഹിത്യത്തിന്റെയും ,അരാചകത്വ
ത്തിന്റെയും നീരാളിപ്പിടുത്തത്തിലകപ്പെട്ടപ്പോഴും ആ തമോ സാമൂ
ഹികവസ്ഥയിലും എത്രയോ എഴുത്തുകാർ തങ്ങളുടെ കൃതികൾ
രചിക്കുകയുണ്ടായി . ആ അന്ധകാരയുഗത്തിൽ പോലും ബിയോ
വുൾഫ് പോലുള്ള കൃതികളുണ്ടായി .എഴുത്തുകാരൻ സമൂഹത്തിലെ
തിന്മകൾക്കെതിരെ പ്രതികരിക്കുകയും എന്തു മൂല്യച്യുതികളുണ്ടായാ
ലും തന്റെ സർഗ്ഗപ്രക്രിയ തുടരുകയും ചെയ്യുമെന്നു് ചരിത്രം നമ്മെ
ഇവ്വിധം ഓർമ്മപ്പെടുത്തുമ്പോൾ സർഗ്ഗവാസന കൈമുതലായുള്ള
എഴുത്തുകാർ തങ്ങളുടെ ഉത്തരവാദിത്വം നിർവ്വഹിക്കാൻ പ്രതിജ്ഞാ
ബദ്ധരും ഉത്സാഹശാലികളുമായിരിക്കണം. കാരണം എഴുത്തുകാരൻ
സമൂഹത്തിൽ മറ്റുള്ളവരെക്കാൾ വ്യത്യസ്തനാണു് . അതു ശാസ്ത്ര
ജ്ഞനെക്കാളും, ഭരണാധികാരികളെക്കാളും, ന്യയാധിപനെക്കാളും,
ബുദ്ധി ജീവികളെക്കാളും തീർത്തും വ്യത്യസ്തനാണു് . എഴുത്തുകാര
നിൽ അന്തർലീനമായ സർഗ്ഗസിദ്ധി തന്നെ അതിനു കാരണം.

സമൂഹത്തിലെ പല തലങ്ങളിലും ഇച്ഛാനുസരണം "മാ!നിഷാദാ" ഭംഗി
വാക്കായി ഉപയോഗിക്കുന്നു . തീവണ്ടി യാത്രാ വേളയിൽ സൗമ്യ ആക്ര
മിക്കപ്പെടുകയും, കൊല്ലപ്പെടുകയും ചെയ്ത ദാരുണ സംഭവം സമൂഹിക
പ്രസ്ഥാനങ്ങൾക്ക് ഒന്നു രണ്ടു ദിവസത്തെ പ്രതിഷേധത്തിനുള്ള ഹേ
തുവും ആക്ടിവിസ്റ്റുകൾക്ക് ഒന്നോ രണ്ടോ മാസം നീണ്ട പ്രതിഷേധ
പ്രദർശനത്തിനു നിദാനമായതുമായിരുന്നു . എന്നാൽ അന്നു മുതൽ
ഇന്നു വരെ സൗമ്യയെക്കുറിച്ചു എഴുത്തുകാർ എഴുതി കൊണ്ടിരിക്കുന്നു.
ഇനിയും എഴുതുകയും ചെയ്യും.അതാണു് എഴുത്തുകാരൻ . ശിരസ്സു വെട്ടി
യെടുക്കുമെന്നറിയാമായിരുന്നിട്ടും എഴുത്തിന്റെ പാതയിലൂടെ നിർഭയം
സഞ്ചരിക്കാൻ തല്പരായ എഴുത്തുകാരുടെ പ്രതിബദ്ധത ചരിത്രത്തിലൂടെ
ഓരോ എഴുത്തുകാരനും സ്വംശീകരിക്കും. എഴുത്തുകാരനു അങ്ങിനയേ

കഴിയൂ .

Monday, February 3, 2014

പൂതനാമോക്ഷം


കാൽച്ചുവടുകളിളകൂ രമണീയം
കഥച്ചൊല്ലിടൂ വിരലുകൾ , കണ്ണുകൾ,
ഇന്ദ്രജാലം, മഹേന്ദ്രജാലമന്നൊരു
രൂപവതിയായി പൂതനയെത്തിടൂ
പാൽമണം പരത്തും പവനൻ വീശുന്ന
അമ്പാടിയിലാനന്ദ സല്ലാപപൂർവ്വം .
 

തരിവളയണിഞ്ഞ താമര കൈയ്യാൽ
കടയുന്നു തൈരിൻ പാല്ക്കടലലസം
കിളിമൊഴികളായമ്പാടി കണ്ണന്റെ
ലീലാ വിലാസം വിളമ്പിടുന്നപ്പോഴും
ഗോപികമാരവർ , ചെന്താമരാക്ഷികൾ
കൂടിയിരിക്കുമവിടെ കുതുഹലം ,
പൂതനയും കൂടി, കണ്ണനു കവരാൻ
തൂവെണ്മ തൂകിടുന്ന , തൈരു കടഞ്ഞു .
വന്ന വിശേഷം വിസ്മരിച്ചു പൂതന
പൈക്കളെ മേയ്ച്ചു നടന്നു പിന്നങ്ങിനെ
പാലു കറന്നു, പൂവിരൽത്തുമ്പാലാദ്യം
പാൽപ്പത തെറിച്ചു വെളുത്തൂ വദനം
അന്നേരമാർദ്രതയുള്ളിലെ കന്മഷം
എല്ലാം കഴുകി കളഞ്ഞതറിഞ്ഞവൾ
അദ്ദിനം തൻ ജീവിതയാത്രയിൽപൂവിടും
പുണ്യമാം സൂനമെന്നുമറിഞ്ഞു , പൂതന .

എന്നാലോ ക്ഷണമാ കംസാജ്ഞ ശീർഷത്തിൽ
വീണിടും, തൂങ്ങി നില്ക്കുന്ന ഖഡ്ഗമല്ലോ !
തുച്ഛമാം ജീവിതം കൃഷ്ണ കരത്താലെ
പരലോകം പൂകി , ധന്യത നേടുവാൻ
അമ്പാടിക്കണ്ണനെ വാരിയെടുത്തുടൻ
ചെഞ്ചോരവായ മുലക്കണ്ണോടു ചേർത്തു
മെല്ലെ, മെല്ലെ പാലുകുടിച്ചു കണ്ണനാ
പ്രാണനെ പതിയെ, വലിച്ചെടുക്കവേ
ഒരു മാത്ര കുതറിത്തെറിച്ചു ; പൂതന
ആയിളംച്ചുണ്ടിനായസ കരുത്താലവൾ
 

ജീവനെകൂടിയും വലിച്ചെടുക്കുമ്പോൾ
പൂതനയറിവൂ മോക്ഷവും, മുക്തിയും
അങ്ങിനെ ദുഷ്ടത വിട്ടകന്നപ്പോളീ
പൂതനയും പുരാണത്തിൽ പുണ്യവതി !
പൂതനാ മേക്ഷ നൃത്തം കഴിഞ്ഞിട്ടും
നർത്തകി വന്നു വണങ്ങി വിളിച്ചിട്ടും
ഞാനുമെന്നുടെ ചിന്തയുമപ്പൊഴും
ലയിച്ചു , പൂതന പുണ്യം നേടിയതിൽ .

Saturday, January 25, 2014

ചുണ്ണാമ്പു ചോദിച്ച യക്ഷി



കരിമ്പനയിൽ നിന്നിറങ്ങി വന്നു യക്ഷി
ചുണ്ണാമ്പു ചോദിച്ചതു പഴയൊരോർമ്മയിൽ
അവൾ ചിരിച്ചപ്പോൾ കൂർത്ത കോമ്പല്ലിന്റെ
ധവളിമ കണ്ണുകളിൽ നിലാവു പരത്തി
അസ്ഥികൾ കടിച്ചു പൊട്ടിച്ചു മജ്ജയത്രയും
ഭക്ഷിച്ചു തീർക്കാൻ യക്ഷി വെമ്പൽ കൊണ്ടു

എന്റെ കൈയ്യിൽ ദൈവത്തിന്റെതായി
ഒരു പുസ്തകവുമില്ല പേടിപ്പിക്കാൻ ,
ഇന്നത്തെ വർത്തമാന പത്രം ചുരുട്ടി
കക്ഷത്തു വച്ചതിൽ യക്ഷിയുടെ കണ്ണുകളുടക്കി
അതിൽ നിറയെ പീഢന വാർത്തകളാണു്
ഭൂതകാലത്തിന്റെ അതിരുകൾ കണ്ടു
ഓർമ്മകൾ തിരികെ വന്നതറിഞ്ഞ യക്ഷി
പെട്ടെന്നു് പേടിച്ചു അപ്രത്യക്ഷയായി .