കരിമ്പനയിൽ നിന്നിറങ്ങി വന്നു യക്ഷി
ചുണ്ണാമ്പു ചോദിച്ചതു പഴയൊരോർമ്മയിൽ
അവൾ ചിരിച്ചപ്പോൾ കൂർത്ത കോമ്പല്ലിന്റെ
ധവളിമ കണ്ണുകളിൽ നിലാവു പരത്തി
അസ്ഥികൾ കടിച്ചു പൊട്ടിച്ചു മജ്ജയത്രയും
ഭക്ഷിച്ചു തീർക്കാൻ യക്ഷി വെമ്പൽ കൊണ്ടു
എന്റെ കൈയ്യിൽ ദൈവത്തിന്റെതായി
ഒരു പുസ്തകവുമില്ല പേടിപ്പിക്കാൻ ,
ഇന്നത്തെ വർത്തമാന പത്രം ചുരുട്ടി
കക്ഷത്തു വച്ചതിൽ യക്ഷിയുടെ കണ്ണുകളുടക്കി
അതിൽ നിറയെ പീഢന വാർത്തകളാണു്
ഭൂതകാലത്തിന്റെ അതിരുകൾ കണ്ടു
ഓർമ്മകൾ തിരികെ വന്നതറിഞ്ഞ യക്ഷി
പെട്ടെന്നു് പേടിച്ചു അപ്രത്യക്ഷയായി .