Saturday, January 8, 2022

കാനൽജലം

 


ചൂടേറ്റു വിണ്ടു കീറും
പാടമെന്നു കരുതി
പടമെടുത്തു പോകും
സഞ്ചാരികളെ,
ഇതൊരു വ്രണിത
ചിത്തത്തിൻ, ഊഷര ഭൂമി.
മഴമേഘജാലം
നിറഞ്ഞിടും മാനമെന്നു
കരുതി കുതുഹലം
പൂണ്ട വേഴാമ്പലുകളെ
ഇതു ദഗ്ദ്ധ മനസ്സിൻ
പുകപടലങ്ങൾ
നാവു നനയ്ക്കുവാൻ
നീർ തടാകമെന്നു
കൊതിച്ചെത്തും
മരുപ്പറവകളെ
ഇതു മോഹഭംഗത്തിൻ
കാനൽജലം.
വിളക്കു തെളിഞ്ഞെന്നു
മോഹിച്ചു ,പാറിവരും
ഈയാംപാറ്റകളെ
ഇതു മരിച്ച പ്രണയത്തിൻ
ശവദാഹം.